വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ കളിക്കൂട്ടുകാരനെ കണ്ടുമുട്ടിയ ആനന്ദത്തിൽ നീ വാചാലയായി. സൗഹൃദം എന്ന മുൾവേലിക്കുള്ളിൽ വരിഞ്ഞു മുറുകപ്പെട്ട്, ശ്വാസം നിലയ്ക്കുമെന്നായപ്പോഴാണ് ഞാൻ മനസ്സു തുറന്നത്...
"..........മഞ്ഞു വീണ നിന്‍റെ ജാലകക്കാഴ്ചയില്‍ എന്നെ നീ ഒരിക്കലും ശ്രദ്ധിച്ചിരിക്കില്ല.. സഖീ, നിന്‍റെ ഇംഗിത പ്രകാരം കാലമിത്രയും, ഇരുണ്ട, തണുപ്പുള്ള രാത്രികളില്‍ ഏകനായി ഞാന്‍ നിനക്കു വേണ്ടി പ്രണയ പുഷ്പങ്ങള്‍ തേടി അലയുകയായിരുന്നു.. കാതങ്ങള്‍ക്കപ്പുറത്ത്, ഒന്നുമറിയാതെ, രാത്രിയുടെ മാറില്‍ നീ നിദ്രയെ പുല്കുകയായിരുന്നിരിക്കാം.. നിന്നോടോപ്പമുള്ള ഈ സന്ധ്യയില്‍ പോലും, എന്‍റെ മനസ്സില്‍ പ്രണയമേ ബാക്കിയുള്ളുവെന്ന് നിന്‍റെ മുന്‍പില്‍ ഞാന്‍ കുമ്പസാരിക്കുന്നു........"
ഓര്‍മ്മകളുടെ മാധുര്യം നിറച്ച്, ഞാന്‍ സമ്മാനിച്ച ആ ചുവന്ന പൂക്കളെ കൗതുകത്തോടെ നീ തലോടി.. അതിലൊന്നെടുത്ത് ഉമ്മ വെച്ചു..എന്‍റെ കൈ പിടിച്ചു കൊണ്ട് നീ നടന്ന വിജനമായ ഇടനാഴിയില്‍ പ്രണയം ഞാന്‍ വീണ്ടും രുചിച്ചു.. കൂട്ടിനെത്തിയ തണുത്ത, സുഖമുള്ള കാറ്റും, നനുത്ത ചാറ്റല്‍ മഴയും എനിക്ക് കുളിരേകി.. ഇടയ്ക്കിടെ കണ്ട വഴിവിളക്കുകളുടെ അരണ്ട വെളിച്ചത്തില്‍, നിന്‍റെ കണ്ണുകളില്‍ ഞാന്‍ എന്നെ തിരഞ്ഞു.. നക്ഷത്ര ശോഭയാര്‍ന്ന നിന്‍റെ പുഞ്ചിരിയില്‍ ഞാന്‍ എന്നെത്തന്നെ മറന്നു........
കിളിവാതിലിലൂടെ നിലാവ് പൊഴിച്ച തിങ്കളും നിന്‍റെ ഹൃദയം കവര്‍ന്നിരുന്നുവെന്നു കേട്ടപ്പോള്‍ ഞാന്‍ നിര്‍വികാരനായി..
എല്ലാം മറക്കുക എന്നത് അസാധ്യമെങ്കിലും, 'നിനക്ക് വേണ്ടി' എന്നു നീ ഊന്നിപ്പറഞ്ഞതിനാല്‍ ഞാന്‍ ശ്രമിക്കാം.. പക്ഷേ, ഇക്കാര്യത്തില്‍, പരാജയപ്പെടാനാണ് എനിക്ക് കൂടുതലിഷ്ടം..!
മതി... എനിക്കിനി ഈ ഓര്‍മ്മകള്‍ മാത്രം മതി.. നിന്നെ പിരിയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്.. എങ്കിലും, സൗഹൃദത്തിന്റെ മുള്‍ക്കിരീടവും ധരിച്ച്, ഈ അഭിനയം ഇനിയെനിക്ക് വയ്യ...!!!
ഈ വിഡ്ഢിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ, പ്രണയ നിര്‍ഭരമായ ഈ ദിനത്തിന്‍റെ പേരില്‍ ജന്മം മുഴുവനും നിന്നോട് കടപ്പെട്ടിരിക്കും.. വരും ജന്മത്തില്‍ കണ്ടു മുട്ടാമെന്ന പ്രതീക്ഷയോടെ.........,
സ്വന്തം...